NILAMBUR BY-ELECTION| ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു; നിലമ്പൂരില്‍ റെക്കോര്‍ഡ് പോളിംഗ്

Jaihind News Bureau
Friday, June 20, 2025

 

നിലമ്പൂരില്‍ റെക്കോര്‍ഡ് പോളിംഗ്. അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ 75.27 ശതമാനം പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിംഗാണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.75.23 ശതമാനമായിരുന്നു 2021 ലെ പോളിംഗ്.  2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും, നവംബറില്‍ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതവുമായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.

1,74,915 സമ്മതിദായകരാണ് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 15000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. അഞ്ച് പഞ്ചായത്തുകളില്‍ മികച്ച ലീഡ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, പഞ്ചായത്തുകളില്‍ മികച്ച ലീഡ് ഉണ്ടാകുമെന്നാണ് ബൂത്തുകളില്‍ നിന്നുള്ള കണകുകള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത ചുങ്കത്തറയിലും യുഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്നുണ്ട്്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകിലും, ഉയര്‍ന്ന പോളിംഗ് നടന്ന നിലമ്പൂര്‍ നഗരസഭയിലും ഒപ്പത്തിനൊപ്പം എത്താനാകുമെന്ന്് യുഡിഎഫ് വിലയിരുത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തിയ പി.വി.അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 23നാണ് വോട്ടെണ്ണല്‍.