NILAMBUR| നിലമ്പൂര്‍ വിധിയെഴുതി; പോളിംഗ് ഉയര്‍ന്നു; വിജയ പ്രതീക്ഷയില്‍ യുഡിഎഫ്

Jaihind News Bureau
Friday, June 20, 2025

Lok Sabha Polls

ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് പ്രചരിച്ചതിനിടെ അപ്രതീക്ഷിത രാഷ്ട്രീയ ഗോദയായ നിലമ്പൂര്‍ വിധിയെഴുതി. പോളിങ് 74.35%. അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിംഗാണ് ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും, നവംബറില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതവുമായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23%മായിരുന്നു. 2,32,381 വോട്ടര്‍മാരില്‍ 1,72,500 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. യുഡിഎഫ് ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 15000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. അഞ്ച് പഞ്ചായത്തുകളില്‍ മികച്ച ലീഡ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, പഞ്ചായത്തുകളില്‍ മികച്ച ലീഡ് ഉണ്ടാകുമെന്നാണ് ബൂത്തുകളില്‍ നിന്നുള്ള കണകുകള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത ചുങ്കത്തറയിലും യുഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്നുണ്ട്്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകിലും, ഉയര്‍ന്ന പോളിംഗ് നടന്ന നിലമ്പൂര്‍ നഗരസഭയിലും ഒപ്പത്തിനൊപ്പം എത്താനാകുമെന്ന്് യുഡിഎഫ് വിലയിരുത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തിയ പി.വി.അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്. 23നാണ് വോട്ടെണ്ണല്‍.