AXIOM-4| ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം- 4 ദൗത്യം വീണ്ടും മാറ്റിവച്ചു

Jaihind News Bureau
Friday, June 20, 2025

 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവച്ചു. ജൂണ്‍ 22 ന് നടക്കാനിരുന്ന വിക്ഷേപണമാണ് വീണ്ടും മാറ്റിയത്. പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഐഎസ്എസ് അറിയിച്ചു. നേരത്തെ ദൗത്യം ജൂണ്‍ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളുമാണ് വിക്ഷേപണ തീയതി വൈകാന്‍ കാരണമെന്ന് ആക്‌സിയം സ്പേസ് പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് മൂന്ന് ബഹിരാകാശയാത്രികര്‍ക്കൊപ്പം ഇന്ത്യന്‍ ബഹിരാകാശയാത്രിക ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും സംഘത്തിലുണ്ട്.

സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെ നടന്ന അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് ഐഎസ്എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാലാണ് ഈ തീരുമാനം. സ്റ്റേഷനിലെ സങ്കീര്‍ണ്ണവും പരസ്പരബന്ധിതവുമായ സംവിധാനങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ഐഎസ്എസ് പൂര്‍ണ്ണമായും തയ്യാറാണെന്ന് ഉറപ്പാക്കാനാണ് നാസ ജാഗ്രതാ നടപടി സ്വീകരിച്ചത്.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയില്‍ നിന്നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകം യാത്ര തിരിക്കുക. ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിര്‍ന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം -4ലെ അംഗങ്ങള്‍. ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ് ശുഭാംശു. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.