NILAMBUR POLLING| നിലമ്പൂര്‍ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്; വോട്ടെണ്ണല്‍ 23ന്

Jaihind News Bureau
Thursday, June 19, 2025

നിലമ്പൂര്‍ വിധിയെഴുതി. കാര്‍മേഘങ്ങള്‍ മാറിനിന്ന അനുകൂല കാലാവസ്ഥയില്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ജനാധിപത്യ ഉത്സവത്തില്‍ തങ്ങളുടെ അവസരം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കി. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പോളിംഗ് സമാധാനപരമായിരുന്നു. രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ സമാപിച്ചു. പോളിംഗ്‌കേന്ദ്രങ്ങളില്‍ വോട്ടര്‍മാര്‍ നീണ്ട നിരകളില്‍ നിന്നാണ് ജനാധിപത്യത്തിന്റെ തിളക്കം തെളിയിച്ചത്. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും 73.26 ശതമാനമാണ്  പോളിംഗ്.

ഔദ്യോഗിക കണക്ക് പുറത്ത് വരുമ്പോള്‍ 75 ശതമാനം മറി കടക്കുമെന്നാണ് സൂചന. രാവിലെ 7 മുതല്‍ 9 വരെ – 13.15 % വും, 11 മണി വരെ – 30.15 %, 1 മണി വരെ – 46.73 % ആയിരുന്നു പോളിംഗ്. 3 മണി വരെ – 59.68 %വും- 5 മണി വരെ – 70.76 %വുമായി പോളിംഗ് ഉയര്‍ന്നു. നിലമ്പൂര്‍ നഗരസഭയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ചുങ്കത്തറ, അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലും മികച്ച പോളിംഗ് നടന്നു. പോളിംഗ് കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുടെ സാന്നിധ്യം ഉച്ചക്ക് ശേഷം ഏറെ വര്‍ധിച്ചു. യുവജനങ്ങളും സ്ത്രീകളും വലിയ തോതില്‍ വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധേയമായി. സ്ഥാനാര്‍ത്ഥികള്‍ പരമാവധി പോളിംഗ് കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടു. 263 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌ടോങ്ങ് റൂമിലേക്ക് മാറ്റി. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും.