MR AJITH KUMAR| എം ആര്‍ അജിത് കുമാറിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സിക്ക് കത്തയച്ചു

Jaihind News Bureau
Thursday, June 19, 2025

എഡിജി പി എം ആര്‍ അജിത് കുമാറിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. എം ആര്‍ അജിത് കുമാറിനെ ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുപിഎസിക്ക് സര്‍ക്കാര്‍ കത്തയച്ചു. എന്നാല്‍ എഡിജിപി റാങ്കുകാര്‍ വേണ്ടെന്നാണ് കേന്ദ്ര നിലപാട്. അതേസമയം എഡിജിപി റാങ്കുകാരെ മുന്‍പും പരിഗണിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇതോടെ ഡിജിപി പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമായി.

സര്‍ക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികയിലുള്ള സീനിയര്‍ ഉദ്യോഗസ്ഥരോട് ഡിജിപി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ഒഴിയാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന് താല്‍പര്യമുള്ള എം ആര്‍ അജിത് കുമാര്‍, മനോജ എബ്രഹാം എന്നിവര്‍ക്ക വഴിയൊരുക്കാനാണ് ഈ നീക്കം. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്നാണ് യുപിഎസ്സി നിലപാട്. എന്നാല്‍ എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് കത്തയച്ചിട്ടുണ്ട്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ എ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മര്‍ദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഐബി ഡെപ്യൂട്ടി ഡയറക്ടറായ റവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ റവാഡയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡിജിപി പദവിയിലേക്ക് താല്‍പ്പര്യമില്ലെങ്കില്‍ ക്ലിയറന്‍സ് നല്‍കാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.