P SUNDARAYYA| ‘ആര്‍എസ്എസുമായി സഖ്യം ചേരുന്നത് സിപിഎമ്മിന് ദോഷം’; രാജി കത്തില്‍ അന്നേ മുന്നറിയിപ്പു നല്‍കി പി.സുന്ദരയ്യ

Jaihind News Bureau
Thursday, June 19, 2025

അടിയന്തരവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മാതൃഭൂമി ചാനലിന് നല്‍കിയ പ്രസ്താവന വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സത്യസന്ധമായി പറയുന്നതാണെന്നും അതിന് വിവാദത്തിന്റെ ആവശ്യം എന്താണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, നിലമ്പൂര്‍ ജനത ഇന്ന് വിധിയെഴുതാനിരിക്കെ ഇങ്ങനെയൊരു രാഷ്ട്രീയ പരാമര്‍ശം പല തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമസൃഷ്ടി മാത്രമാണെന്നുമായിരുന്നു പിന്നീട് അദ്ദേഹം മാറ്റി പറഞ്ഞത്. ഗോവിന്ദന്റെ മലക്കംമറിച്ചിലിനിടെ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സുന്ദരയ്യ രാജി വയ്ക്കാനിടയായ സാഹചര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അടിയന്തരാവസ്ഥയെ എതിര്‍ക്കാനെന്ന പേരില്‍ 1975 മുതല്‍ ഭാരതീയ ജനസംഘവുമായി സിപിഎം സഖ്യമുണ്ടാക്കിയതിനാണ് പി.സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനവും പൊളിറ്റ് ബ്യൂറോ അംഗത്വവും രാജി വച്ചത്. 102 പേജ് വരുന്ന രാജിക്കത്തായിരുന്നു അദ്ദേഹം നല്‍കിയത്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നുവെന്നതിന്റെ പേരില്‍ ആര്‍എസ്എസുമായി സഖ്യം ചേരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഈ സഖ്യം രാജ്യത്തിനകത്തും പുറത്തുമുള്ള ജനാധിപത്യ വിശ്വാസങ്ങള്‍ക്ക് അപകടം വരുത്തുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 1975 സെപ്റ്റംബര്‍ 28ന് അയച്ച കത്ത് സിപിഎം ആര്‍എസ്എസ് ബാന്ധവത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത് തന്നെ.