BY-ELECTION INDIA| കേരളത്തിന് പുറമെ വിധിയെഴുത്തിനായി കാത്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഏതൊക്കെ? അറിയാം വിശദമായി

Jaihind News Bureau
Thursday, June 19, 2025

ജൂണ്‍ 23 ന് ഫലം പുറത്തുവരുമ്പോള്‍ കാത്തിരിക്കുന്നത് കേരളത്തിന് പുറമെ 3 സംസ്ഥാനങ്ങള്‍ കൂടി. 5 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തിയ ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് മത്സരമാണിത്. ഗുജറാത്തിലെ രണ്ട് നിയമസഭാ സീറ്റുകളും, കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളും ഇന്നത്തെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് രേഖപ്പെടുത്തും. അടുത്ത വര്‍ഷം ആദ്യം കേരളത്തിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ ഉപതിരഞ്ഞെടുപ്പ് മത്സരം നിര്‍ണായകമാണ്.

 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: കേരളത്തില്‍ കോണ്‍ഗ്രസിന്റെ സെമിഫൈനല്‍:

കേരളത്തില്‍ വലിയ സ്വാധീനമുള്ള കോണ്‍ഗ്രസ്, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലാണെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ഇത് ഒരു രാഷ്ട്രീയ മത്സരമാണ്, യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലാണിത്. ഗണ്യമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അധികാരത്തിലുള്ള പിണറായി സര്‍ക്കാരിനെ തകര്‍ക്കാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധി കൂടെ പ്രചാരണത്തിന് ഇറങ്ങിയതോടെ ഇരട്ടി ആവേശത്തിനായിരുന്നു നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്.

കലാപത്തിന്റെ നിഴലില്‍ കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പ് ചൂടില്‍: 

അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. സംസ്ഥാനത്തെ നാദിയ ജില്ലയിലെ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ്, ടിഎംസി, ബിജെപി, കോണ്‍ഗ്രസ്-ഇടത് സഖ്യം എന്നിവ തമ്മിലുള്ള ത്രികോണ മത്സരമായി മാറുകയാണ്. സ്വത്വ രാഷ്ട്രീയം, മുര്‍ഷിദാബാദ് കലാപാനന്തര ആശങ്കകള്‍, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള ദേശീയവാദ ഉയര്‍ച്ച എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്ത മുര്‍ഷിദാബാദ് കലാപം, എസ്എസ്സി റിക്രൂട്ട്‌മെന്റ് അഴിമതിയിലെ അതൃപ്തി, 2024 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം മാറികൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് ഗണിതം എന്നിവ കാരണം ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കാളിഗഞ്ചില്‍, സ്വത്വവും പൈതൃകവും തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പ: എഎപി, കോണ്‍ഗ്രസ്, എസ്എഡി, ബിജെപി എന്നിവര്‍ക്ക് നിര്‍ണായക പരീക്ഷണം:

ഇന്ന് നടക്കുന്ന ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്, പഞ്ചാബിലെ നഗര രാഷ്ട്രീയത്തെ ഒരു ഉയര്‍ന്ന രാഷ്ട്രീയ പോരാട്ടമായി മാറ്റുകയാണ്. ഈ മണ്ഡലം തന്നെ നിരവധി സീറ്റുകളില്‍ ഒന്ന് മാത്രമാണെങ്കിലും, ഈ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യാഘാതങ്ങള്‍ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, ജനുവരിയില്‍ സിറ്റിംഗ് എംഎല്‍എ ഗുര്‍പ്രീത് ബാസി ഗോഗിയുടെ മരണശേഷം പഞ്ചാബില്‍ ആധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണായക അവസരമാണ് മത്സരം. സീറ്റ് നിലനിര്‍ത്തുന്നത് എഎപിയുടെ നഗര സ്വാധീനം കൂട്ടാന്‍ സഹായിക്കും.

ഗുജറാത്തിലെ വിസവദര്‍, കാഡി എന്നിവിടങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു:

ഗുജറാത്തിലെ വിസവദര്‍, കാഡി നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി) എന്നിവര്‍ രണ്ട് സീറ്റുകളിലും ത്രികോണ പോരാട്ടത്തിലാണ്. രാവിലെ 7 മുതല്‍ രാത്രി 8 വരെ വോട്ടെടുപ്പ് നടക്കും. ജൂണ്‍ 23 ന് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ എഎപി എംഎല്‍എ ഭൂപേന്ദ്ര ഭയാനി 2023 ഡിസംബറില്‍ ബിജെപിയിലേക്ക് കൂറുമാറിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന ജുനഗഡിലെ വിസവദര്‍ സീറ്റിലാണ് മല്‍സരം. ബിജെപി കിരിത് പട്ടേലിനെയാണ് മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് നിതിന്‍ രണ്‍പാരിയയെയാണ് മത്സരിപ്പിച്ചത്. അതേസമയം എഎപി ഗുജറാത്ത് മുന്‍ പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയയെയാണ് മത്സരരംഗത്ത് നിര്‍ത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ബിജെപി എംഎല്‍എ കര്‍സന്‍ സോളങ്കി മരിച്ചതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന പട്ടികജാതി (എസ്സി) സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റായ കാഡിയില്‍, ഭരണകക്ഷി രാജേന്ദ്ര ചാവ്ഡയെയാണ് മത്സരരംഗത്ത് നിര്‍ത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും 294 സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴിയാണ് പോളിംഗ് നടക്കുക. വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ പോളിംഗ് ദിവസം രണ്ട് മണ്ഡലങ്ങളിലും പൊതു അവധി പ്രഖ്യാപിച്ചു.