ISRAEL-IRAN WAR| ഓപ്പറേഷന്‍ സിന്ധു: 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി

Jaihind News Bureau
Thursday, June 19, 2025

ഓപ്പറേഷന്‍ സിന്ധുവിന്‍റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി. വന്നവരില്‍ 90 വിദ്യാര്‍ഥികളും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം വിദ്യാര്‍ഥികളെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇറാനില്‍ 13,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് സൂചന. അതേസമയം സര്‍ക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് എത്തിയത്. ഇന്ത്യന്‍ പതാക ഏന്തിയാണ് ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പുറത്തേക്ക് വന്നത്. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ടെഹ്‌റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. ചിലര്‍ സ്വമേധയാ ടെഹ്‌റാനില്‍നിന്നും വിവിധ അതിര്‍ത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.ഒഴിപ്പിക്കലിന് തുര്‍ക്ക്മിനിസ്ഥാന്റയും അസര്‍ബൈജാന്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കില്‍ ഇസ്രയേലില്‍നിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്.

ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാന്‍ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാല്‍ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരിക്കും ഇത്.