ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍. ജനാതിപത്യ ഇന്ത്യയുടെ പ്രതിപക്ഷ മുഖത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. രാഹുല്‍ ഗാന്ധി ഒരു പ്രതീകമാണ്. തളര്‍ന്നു പോയവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനും, എല്ലാം അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് തിരിച്ചു വരവിനും പ്രേരണ നല്‍കുന്ന പ്രതീകം. വിമര്‍ശന ശയ്യയില്‍ നിന്നും ആ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേറ്റത് വല്ലാത്തൊരു തിരിച്ചുവരവ് തന്നെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ, പ്രതിപക്ഷ നിരയുടെ മുഖമായി മാറിയ രാഹുലിന്റെ രാഷ്ട്രീയ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ സുപ്രധാന അധ്യായം കൂടിയാണ്. നാലായിരം കിലോമീറ്റര്‍ കാല്‍നടയായെത്തി ജനഹൃദയം കവര്‍ന്ന മറ്റൊരു നേതാവുണ്ടാവില്ല.
രാഹുല്‍ ഗാന്ധിയോളം വ്യക്തിഹത്യക്കിരയായ മറ്റൊരു നേതാവില്ല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. എല്ലാ ഭാരങ്ങളും പേറിയാണ് കന്യാകുമാരിയില്‍ നിന്ന് രാജ്യത്തെയറിയാന്‍ അയാള്‍ നടന്നു തുടങ്ങിയത്. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാനെത്തിയ രാഹുല്‍ രാജ്യത്തെ പട്ടിണിക്കാരന്റെയും പാവപ്പെട്ടവന്റെയും ന്യൂനപക്ഷങ്ങളുടെയും മനസില്‍ പ്രതീക്ഷയുടെ തിരിനാളമായി. അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ മുത്തശിയെയും പിതാവിനെയും ഇല്ലാതാക്കിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ച് ശ്രീനറില്‍ നിന്ന് സംസാരിക്കുമ്പോള്‍ രാഹുല്‍ പ്രതിപക്ഷ മുഖവും രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ ഏക പ്രതീക്ഷയുമായി മാറിക്കഴിഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രചാരണവുമായി നരേന്ദ്രമോദിയും എന്‍ഡിഎ നേതാക്കളും കളം നിറഞ്ഞപ്പോള്‍ മുറുക്കിപ്പിടിച്ച ഇന്ത്യന്‍ ഭരണഘടനയുമായി രാഹുല്‍ ഉയര്‍ത്തിയ കൈകള്‍ക്ക് വിശ്വാസ്യതയേറി. അധികാരത്തിലെത്തിച്ചില്ലെങ്കിലും 2024 ഫലം ഉയര്‍ത്തെഴുന്നേല്‍പ്പിന്റേയിരുന്നു. തിരഞ്ഞെടുപ്പില്‍ മാന്‍ ഓഫ് ദി മാച്ച് രാഹുല്‍ ഗാന്ധി ആയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കണ്ടേ ചെരിപ്പു ധരിക്കു എന്ന് പ്രതിജ്ഞയെടുത്ത ദിനേശ് ശര്‍മ്മയെ പോലെ അദ്ദേഹത്തെ ജീവനോളം സ്‌നേഹിക്കുന്ന ആയിരങ്ങളുണ്ട് ഈ രാജ്യത്ത്. വെറുപ്പിന്റെ രാഷ്ട്രീയ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറന്ന പ്രിയപ്പെട്ട രാഹുലിന് ഒരായിരം ജന്മദിനാശംസകള്‍.