HIGH COURT| പെട്രോള്‍പമ്പുകളിലുള്ളത് പൊതുശൗചാലയമല്ല, ഉപഭോക്താക്കള്‍ക്ക് മാത്രം; പൊതു ശൗചാലയമാക്കാനുള്ള സര്‍ക്കാര്‍ നീക്കം കോടതി തടഞ്ഞു

Jaihind News Bureau
Wednesday, June 18, 2025

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിര്‍ണായക വിധിയുമായി ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്നും ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശൗചാലങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍സ്ഥാനത്തുള്ളത്.

തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പൊതുജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പെട്രോള്‍ റിട്ടെയിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഹര്‍ജിയെന്നാണ് പരാതിക്കാര്‍ വിശദമാക്കുന്നത്. സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശൗചാലയങ്ങള്‍ പൊതുശൗചാലയമായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്പുകളില്‍ ഇവ നിര്‍മ്മിച്ചിട്ടുള്ളതെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ വിശദമാക്കി. ഇത് അംഗീകരിച്ച കോടതി പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കണം എന്ന് ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ നേരത്തെ തന്നെ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പെട്രോള്‍ പമ്പുകളില്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തില്‍ ഉള്‍പ്പെടുന്നതാണ്. 2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂള്‍സ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്‌ലറ്റുകളായി പരിവര്‍ത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികള്‍ക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.