RAMESH CHENNITHALA| എംവി ഗോവിന്ദന്‍റെ പരാമര്‍ശം: നിലമ്പൂരില്‍ RSS വോട്ട് ലഭിക്കാന്‍; എക്കാലത്തും CPM-RSS അന്തര്‍ധാര സജീവം- രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, June 18, 2025

എംവി ഗോവിന്ദന്‍റെ ആര്‍എസ്എസ് കൂട്ടുകെട്ട് പരാമര്‍ശം നിലമ്പൂരില്‍ RSS ന്‍റെ വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്നും ആര്‍എസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തര്‍ധാര ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ ആര്‍എസ്എസുമായി കൂട്ടുകൂടിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ പരാമര്‍ശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂര്‍മ്മ ബുദ്ധിയാണ്. ബിജെപി വോട്ടാണ് സിപിഎം ലക്ഷ്യമിടുന്നത്. അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മറുപടി:

എം സ്വരാജ് ഗോവിന്ദനോളം വളര്‍ന്നിട്ടില്ലല്ലോ. സ്വരാജ് ഞങ്ങളെ രാഷ്ട്രീയ പഠിപ്പിക്കണ്ട. ആര്‍എസ്എസ്സുമായി ചേരേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ആര്‍എസ്എസിനെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസുമായി ഒരിക്കലും യോജിക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.