ISRAEL IRAN| ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം നാളെ ഡല്‍ഹിയിലെത്തും; ടെഹ്‌റാന്‍ വിടാന്‍ പൗരന്മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

Jaihind News Bureau
Tuesday, June 17, 2025

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയയിലേക്ക് സുരക്ഷിതമായി എത്തിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 90 പേരും ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം. ഇവര്‍ ഉള്‍പ്പടെയുള്ള ആദ്യ ബാച്ചിനെ നാളെ ഡല്‍ഹിയിലെത്തിക്കും.

ഇറാനില്‍ നാലായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുണ്ട്. അവരില്‍ പകുതിയോളം വിദ്യാര്‍ത്ഥികളാണ്. ടെഹ്‌റാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷ കണക്കിലെടുത്ത് നഗരത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് അര്‍മേനിയയുടെ അതിര്‍ത്തിയിലൂടെ ഇറാനില്‍ നിന്ന് പുറത്തു പോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ കര അതിര്‍ത്തി വഴി ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മെഡിക്കല്‍ വിദ്യാര്‍ഥികളടങ്ങുന്ന 600പേരുടെ സംഘത്തെ ക്വോമ നഗരത്തിലേക്ക് മാറ്റി. സ്വന്തമായി ടെഹ്‌റാന്‍ വിടുന്നവര്‍ സുരക്ഷിത നഗരങ്ങളിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. സഹായം വേണ്ടവര്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്ഥലവും നമ്പറും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറും നല്‍കി. വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലിന് സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടി.