UPSC| സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനല്‍ തീരുമാനിക്കുന്ന യുപിഎസ്‌സിയുടെ നിര്‍ണായക യോഗം ഉടന്‍ ചേരും; കേരളത്തിന്‍റെ ലിസ്റ്റില്‍ എം.ആര്‍.അജിത്കുമാര്‍ അടങ്ങുന്ന 6 പേരുകള്‍

Jaihind News Bureau
Monday, June 16, 2025

സംസ്ഥാന പൊലീസ് മേധാവിയാകാനുള്ളവരുടെ പാനല്‍ തീരുമാനിക്കുന്ന യുപിഎസ്സിയുടെ നിര്‍ണായക യോഗം ഈയാഴ്ച ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍നിന്ന് അയച്ച 6 പേരുടെ പട്ടികയില്‍ 2 പേരുടെ സേവനകാലയളവിനെക്കുറിച്ച് ചില സാങ്കേതിക സംശയങ്ങള്‍ ചോദിച്ച് യുപിഎസ്‌സി കഴിഞ്ഞദിവസം നല്‍കിയ കത്തിന് ഇന്ന് സംസ്ഥാനം മറുപടി നല്‍കും. ഇതു ലഭിച്ചാലുടന്‍ യുപിഎസ്സി യോഗം ചേരുന്ന തീയതി കേരളത്തെ അറിയിക്കും.

കേരളത്തില്‍നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കു പുറമേ യുപിഎസ്സി അംഗവും ഇന്റലിജന്‍സ് ബ്യൂറോ പ്രതിനിധിയും കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധിയും ഉള്‍പ്പെടുന്ന സമിതിയാണ് 3 പേരുടെ ചുരുക്കപ്പട്ടിക സംസ്ഥാനത്തിനു കൈമാറുന്നത്. 20ന് മുന്‍പ് യോഗം ചേര്‍ന്ന് സംസ്ഥാനത്തിനു പട്ടിക കൈമാറും. 30 വര്‍ഷം സര്‍വീസും ഡിജിപി റാങ്കുള്ളവരെയും പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സസ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ എന്നീ ക്രമത്തില്‍ 6 പേരുകളാണ് കേരളം അയച്ചത്.

ആദ്യ 3 പേരുകളാണ് സീനിയോറിറ്റിതലത്തില്‍ സാധാരണയായി പരിഗണിക്കുക. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്കില്ലെങ്കില്‍ ചുരുക്കപ്പട്ടികയില്‍ മൂന്നാമനായി മനോജ് ഏബ്രഹാം എത്തും. പട്ടികയില്‍ നിന്ന് എഡിജിപി എം.ആര്‍.അജിത്കുമാറിനെയും എഡിജിപി സുരേഷ് രാജ് പുരോഹിതനെയും ഒഴിവാക്കും. ഡിജിപി റാങ്കിലുള്ള നാലു പേര്‍ പട്ടികയിലുള്ളതിനാലാണ് എഡിജിപി റാങ്കുള്ളവരെ ഒഴിവാക്കുന്നത്.