സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്നും അറിയിപ്പില്‍ പറയുന്നു.അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 11 ജികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, വയനാട്, കാസര്‍ഗോഡ്, പത്തനംത്തിട്ട, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കാട, കണ്ണൂർ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
അതെസമയം ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്തര്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയില്‍ ഇറങ്ങുന്നതിനും ജില്ലാ കളക്ടര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാര്‍ക്കിങ്ങിനും താല്‍ക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.