ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വരും ദിവസങ്ങളില്‍ ഇറാനെ ശക്തമായി ആക്രമിക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇനി നടത്താന്‍ പോകുന്ന ആക്രമണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇറാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒന്നുമല്ലെന്ന് നെതന്യാഹു പ്രസ്താവിച്ചു. നതാന്‍സ്, ടെഹ്‌റാന്‍, ഇസ്ഫഹാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പററേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇസ്രായേല്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് വിക്ഷേപിച്ചു. എന്നാല്‍ മിക്കതും യുഎസ് പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെ തടഞ്ഞെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ രണ്ട് ദിവസമായി നടത്തുന്ന ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ 14 നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ ടവറിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 78 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
ഇസ്രായേലി വ്യോമസേന ജെറ്റുകള്‍ ടെഹ്റാനില്‍ ഉടന്‍ കാണപ്പെടുമെന്ന് നെതന്യാഹു പറഞ്ഞു. തന്റെ സര്‍ക്കാര്‍ ആയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ആക്രമണം നടത്തുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ഇസ്രായേലില്‍ മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടര്‍ന്നാല്‍ ടെഹ്റാന്‍ കത്തിയെരിയുമെന്ന്് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഖമേനിക്ക് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇസ്രായേല്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി. ക്രൂരമായ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ തുടരുമ്പോള്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് ന്യായീകരിക്കാനാവില്ല എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. ഈ സാഹചര്യങ്ങളില്‍ സംഭാഷണം തുടരുന്നത് അര്‍ത്ഥശൂന്യമാണ്. അമേരിക്കന്‍ മൗനം യുഎസ്-ഇസ്രായേല്‍ കൂട്ടുകെട്ടാണ് സൂചിപ്പിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു.