AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുങ്ങി രാജ്യം; മരണം 294 ആയി

Jaihind News Bureau
Friday, June 13, 2025

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുങ്ങി രാജ്യം. മരണസംഖ്യ 294 ആയി. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ 241 പേരും മരിച്ചതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 40 കാരനായ വിശ്വാസ് കുമാര്‍ രമേശാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. യാത്രക്കാര്‍ക്ക് പുറമേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കം 49 പേര്‍ മരിച്ചു. മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം 242 യാത്രക്കാരുമായി അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത് ഉച്ചയ്ക്ക് 1.39 നായിരുന്നു. 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് സുമീത് സബര്‍വാളും സഹ പൈലറ്റ് 1100 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ക്ലൈവ് കുന്ദാറുമായിരുന്നു വിമാനം നിയന്ത്രിച്ചത്. റണ്‍വേ 23 ല്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായുള്ള അപായ സൂചന നിമിഷങ്ങള്‍ക്കകം എടിസിക്ക് ലഭിച്ചു.

വിമാനത്താവളത്തിന് അധികം അകലെയല്ലാതെ മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളജിലെ ബോയ്‌സ് ഹോസ്റ്റല്‍ മെസ്സിന് മുകളിലേക്ക് കേവലം നാലു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നു വീണയുടനെ തീഗോളമായി മാറിയ വിമാനത്തില്‍ നിന്ന് ഉയര്‍ന്ന കറുത്ത പുകപടലങ്ങള്‍ പ്രദേശമാകെ പടര്‍ന്നു. അപകടം നടന്ന് നാലു മണിക്കൂറിനു ശേഷം തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചത്. സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ക്കും മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഇപ്പോഴും നടുക്കം മാറിയിട്ടില്ല.