GRETA THUNBERG| ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍; കപ്പലില്‍ ഗാസയിലേക്കുള്ള സഹായ വസ്തുക്കള്‍

Jaihind News Bureau
Monday, June 9, 2025

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ സൈന്യം. ബ്രിട്ടീഷ് പതാകയുള്ള മാഡ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ തടഞ്ഞത്. ഗാസയിലെ ഇസ്രായേലി ഉപരോധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്.

ഗ്രേറ്റ ഉള്‍പ്പടെ 12 സന്നദ്ധപ്രവര്‍ത്തകരുമായി ജൂണ്‍ ഒന്നിനാണ് കറ്റാനിയ തീരത്തെ സിസിലിയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കപ്പല്‍ അന്താരാഷ്ട്ര ജലപാതയില്‍ വച്ച് ഇസ്രയേല്‍ സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന് (ഐഡിഎഫ്) പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മാസം കപ്പല്‍ വഴി ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്‌ലോട്ടില്ല ശ്രമം നടത്തിയിരുന്നു. എന്നാല്‍ കപ്പലിന് നേരെ ഡ്രോണാക്രമണമുണ്ടായതോടെ ആ ശ്രമം പരാജയപ്പട്ടു. സംഭവം ഇസ്രയേല്‍ ആസൂത്രിത ആക്രമണമായിരുന്നുവെന്ന് സംഘം ആരോപിച്ചു. ആക്രമണത്തില്‍ കപ്പലിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.