TRAWLING| സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് മുതല്‍

Jaihind News Bureau
Monday, June 9, 2025

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ട്രോളിങ് ബോട്ടുകള്‍ക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 31ന് അര്‍ധരാത്രി വരെയാണ് നിരോധനം. കപ്പലപകടവും, കാലാവസ്ഥാ വ്യതിയാനവും തൊഴില്‍ ദിനങ്ങളെ ബാധിച്ചതിനാല്‍ പത്ത് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.

കാലവസ്ഥാ വ്യതിയാനവും, ഇന്ധന വില വര്‍ധനവും മത്സ്യമേഖലയ്ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിനിടെയാണ് കപ്പലപകടം കൂടി എത്തിയത്. ഇതോടെ തെക്കന്‍ തീരമേഖലയിലെ മത്സ്യ തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടമായി. നിലവില്‍ ഭൂരിഭാഗം മത്സ്യ തൊഴിലാളികളും ദുരിതത്തിലാണ്. ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കും.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലയ്ക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി.

അതേസമയം, സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. മുന്‍ വര്‍ഷങ്ങളേക്കാള്‍ പരിഗണന വേണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെടുന്നു.