ഏറ്റവും ബഹുമാന്യനായ തെന്നല ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിന് തറവാട്ട് കാരണവരെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പതിറ്റാണ്ടുകളോളം പക്വതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ നിരവധി നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിലെല്ലാം അത് പരിഹരിക്കാന്‍ അദ്ദേഹത്തെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്. ഏത് പ്രതിസന്ധിയെയും പരിഹരിക്കാന്‍ കഴിയുന്ന പക്വവും സ്‌നേഹപൂര്‍ണവുമായ സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞാല്‍ കോണ്‍ഗ്രസിലെ കെ. കരുണാകരനും എ.കെ ആന്റണിയും ഉള്‍പ്പെടെയുള്ള ഏത് നേതാക്കളും പൂര്‍ണമായും അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
എം.എല്‍.എയായും രാജ്യസഭാംഗമായും കെ.പി.സി.സി അധ്യക്ഷനായും കോണ്‍ഗ്രസിലെ അടുത്തതലമുറയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഞങ്ങളുടെയൊക്കെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഏത് വിഷമവും പങ്കുവയ്ക്കാന്‍ കഴിയുന്ന കുടുംബത്തിലെ കാരണവരെ പോലെയായിരുന്നു അദ്ദേഹം. വാത്സല്യവും സ്‌നേഹവും കോണ്‍ഗ്രസിലെ തലമുറകള്‍ക്ക് വാരിക്കോരി നല്‍കിയിരുന്ന നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,