NATIONAL HIGHWAY| ദേശീയപാത തകര്‍ച്ച: എങ്ങനെ തകര്‍ന്നു, ഉത്തരവാദികള്‍ ആര്?; NHAI ഇന്ന് കോടതിയില്‍ വിശദീകരിക്കും

Jaihind News Bureau
Thursday, June 5, 2025

സംസ്ഥാനത്ത നിര്‍മാണത്തിലിരുന്ന ദേശീയ പാത വിവിധയിടങ്ങളിലായി തകര്‍ന്ന സംഭവത്തില്‍ എന്‍എച്ച്എഐ ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കണം. ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. പാത തകര്‍ന്നത് എങ്ങനെയാണ്, ഉത്തരവാദികള്‍ ആരാണ്, പരിഹാരം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക.

കാലവര്‍ഷം ഉടലെടുത്തപ്പോള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ദേശീയപാതകള്‍ തകരുകയും വിള്ളല്‍ വീഴുകയും ചെയ്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്പരം പഴിചാരുകയാണ്. നിര്‍മാണ മേഖലയിലെ അപാകത, ഡിസൈന്‍ തകരാര്‍ തുടങ്ങിയവയാണ് ഇത്രയും വലിയ അപകടത്തിന് കാരണം. കൂരിയാട് ദേശീയപാത തകര്‍ന്നതോടെ നിര്‍മാണ നിലവാരം രാജ്യമാകെ ചര്‍ച്ചയായി. പിന്നാലെ പെയ്ത ശക്തമായ മഴയോടെ ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയും അതുവഴിയുണ്ടായ വെളളക്കെട്ടിന്റെയും ദുരവസ്ഥ ജനങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്തു. അതിനാല്‍, ദേശീയ പാത അതോറിറ്റിക്കു നേരെ വിമര്‍ശനം ശക്തമാണ്. ഇതിനു പിന്നാലെ വീഴ്ച തങ്ങളുടേത് മാത്രമല്ലെന്നാണ് ദേശീയ പാത അതോറിറ്റിയെടുത്ത നിലപാട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

അടിസ്ഥാന കാര്യങ്ങളില്‍ പോലും കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ കൂടിയാലോചന നടന്നിരുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കാലവര്‍ഷത്തെയായിരുന്നു സര്‍ക്കാര്‍ പഴി ചാരിയിരുന്നത്. മഴ ഇനിയും വരാനിരിക്കെ അടിയന്തര നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.