MSC ELSA3| കൊച്ചി കപ്പലപകടം നടന്നിട്ട് രണ്ടാഴ്ച; ദുരൂഹത തുടരുന്നു

Jaihind News Bureau
Tuesday, June 3, 2025

കൊച്ചിയില്‍ ചരക്കു കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കപ്പലിലെ കണ്ടെയ്‌നുകൡ എന്താണെന്ന് സംബന്ധിച്ചുള്ള ദുരൂഹത ഇനിയും നീങ്ങുന്നില്ല. കരക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്‌നറുകളിലുള്ള രാസവസ്തുക്കള്‍ എന്തായിരുന്നെന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടാത്തതില്‍ മത്സ്യമേഖലയില്‍ കനത്ത ആശങ്കയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഏറെ ദുരൂഹത ഉളവാക്കുകയാണ്.

ഇക്കഴിഞ്ഞ മെയ് 24 നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പല്‍ ചരിഞ്ഞ് അപകടമുണ്ടായത്. എംഎസ്‌സി എല്‍സ ത്രീ എന്ന ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് ചരക്കുമായി നീങ്ങിയ കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളില്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞിരുന്നു. കപ്പലപകടം തീരദേശത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യമടക്കം കണക്കിലെടുത്ത് സംസ്ഥാന ദുരന്തമായും പ്രഖ്യാപിച്ചു.