RAHUL GANDHI| വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, June 2, 2025

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് മഴക്കെടുതികള്‍. വിവിധ സംസ്ഥാനങ്ങളിലായി 33 പേരാണ് മരിച്ചത്. കഴിഞ്ഞ 5 ദിവസമായി അതിതീവ്ര മഴയാണ് ലഭിക്കുന്നത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും നിരവധി ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. വടക്കുകിഴക്കുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധിപേരെ കാണാതായിട്ടുമുണ്ട്. അസമില്‍ 8, അരുണാചല്‍പ്രദേശില്‍ 9, മിസോറാമില്‍ 5, മേഘാലയില്‍ 6, എന്നിങ്ങനെയാണ് മഴക്കെടുതിയിലെ മരണ കണക്കുകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഏകദേശം 5 ലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളായ ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. അസമില്‍ മാത്രം 15 ലധികം ജില്ലകളിലായി 78,000 പേരാണ്് വെള്ളപ്പൊക്ക ദുരിതത്തില്‍ പെട്ടത്.. 10000 ത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. മണിപ്പൂരിലും സിക്കിമിലും സമാന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിക്കിമില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 1500 ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. ജൂണ്‍ 5 വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം, സിക്കിമില്‍ ഇന്നലെ രാത്രി സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സൈനികരും മരിച്ചു. മണ്ണിടിച്ചിലില്‍ കാണാതായ 6 സൈനികര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ ഇപ്പോഴും ദുരന്തബാധിതരെ വിട്ടുമാറിയിട്ടില്ല. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെള്ളത്തിലാണ്. പല വീടുകളും താമസയോഗ്യമല്ല. ജില്ലയില്‍ ഇതുവരെ 46 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മീനച്ചില്‍, മണിമല, മൂവാറ്റുപുഴ ആറുകള്‍ കരകവിഞ്ഞു. ആലപ്പുഴയിലെ കുട്ടനാട്ടിലും സമാന ദുരന്തങ്ങളാണ്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.