യുഡിഎഫിന്‍റെ നിയോജക മണ്ഡല നേതൃയോഗം പൂര്‍ത്തിയായി; വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ചരിത്രം ആവര്‍ത്തിക്കുമെന്ന് UDF നേതാക്കള്‍

Jaihind News Bureau
Tuesday, May 27, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. അതേസമയം ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സ്വതന്ത്രരെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപിയിലും ആശയക്കുഴപ്പം തുടരുകയാണ്. മത്സരിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ബിഡിജെഎസി നെയോ, സ്വതന്ത്രരെയോ പരീക്ഷിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ മുക്കട്ട പളളിയില്‍ ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടത്തില്‍ സന്ദര്‍ശനം നടത്തി പര്യടനം ആരംഭിച്ചു. ഇന്ന് വൈകുന്നേരം നിലമ്പൂര്‍ വ്യാപരഭവനില്‍ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം നടന്നിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്:

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഇന്നത്തെ നിയോജക മണ്ഡലം നേതൃയോഗത്തോടെ ആരംഭിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഏറ്റവും ശക്തമായ മുന്നേറ്റ പരിപാടികള്‍ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നേതൃയോഗത്തില്‍ ആലോചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, പഞ്ചായത്ത് തല യോഗങ്ങള്‍, ബൂത്ത് തല പ്രവര്‍ത്തന പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്നു കാട്ടാന്‍ കേരളത്തില്‍ മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിച്ചതു പോലെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ഇത്തവണയും വിജയിക്കും. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്നീട് പ്രചരണ പരിപാടികളില്‍ മേല്‍ക്കൈ നേടി മുന്നോട്ട് പോകുന്നു. എല്ലാവരും യുഡിഎഫിന്റെ വിജയത്തിനായി അണിച്ചേര്‍ന്ന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്:

തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി യുഡിഎഫ് മുന്നോട്ട് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് ഏകകണ്ഠമായി എത്രയും വേഗത്തില്‍ എടുത്ത തീരുമാനമാണ് നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാലും 24 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനുള്ള എല്ലാ സന്നാഹങ്ങളും തയാറായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ പാര്‍ട്ടി സുസജ്ജമായിരുന്നു. നിലമ്പൂര്‍ പരമ്പരാഗതമായ ഒരു യുഡിഎഫ് മണ്ഡലമാണ്. ചില പ്രത്യേക കാരണങ്ങളാലാണ് കഴിഞ്ഞ 9 വര്‍ഷക്കാലം ഭരണം നഷ്ടമായത്. മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ചതുപോലെ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.