മൂന്നര വയസുകാരിയുടെ മരണം: കുഞ്ഞിന്റെ പീഡന വിവരം അമ്മ അറിഞ്ഞിരുന്നില്ലെന്ന് മൊഴി; കൊല്ലാനുള്ള കാരണം ഇപ്പോഴും ദുരൂഹം

Jaihind News Bureau
Friday, May 23, 2025

മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. കുട്ടിയുടെ പീഡന വിവരം അമ്മ അറിഞ്ഞില്ലെന്ന് പറയുമ്പോഴും കുട്ടിയെ കൊല്ലാനുണ്ടായ സാഹചര്യം, ഇതിനുള്ള പ്രേരണയെന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. സന്ധ്യയെ ഇന്നലെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപോള്‍ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നു.

അച്ഛന്റെ അടുത്ത ബന്ധു കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം പോലും കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്നുമുള്ള ഞെട്ടിക്കുന്നപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് വൈകുന്നേരം തന്നെ പോലീസ് അടുത്ത ബന്ധുക്കളെ എല്ലാം ചോദ്യം ചെയ്തിരുന്നു. എല്ലാവരുടെയും മൊഴി പ്രതിയിലേക്ക് നീളുന്നതായിരുന്നു. സമ്മതിക്കുകയല്ലാതെ പ്രതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊല്ലാന്‍ മാത്രം എന്തായിരുന്നു കാരണമെന്നത് ഇപ്പോഴും അവ്യക്തയാണ്. പീഡന വിവരം പോലും അമ്മയായ സന്ധ്യ അറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ സ്‌നേഹവും വാല്‍സല്യവും ലഭിക്കാതിരുന്ന കുഞ്ഞിനെ സദാസമയവും ബന്ധുക്കളാണ് നോക്കിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്.