കശ്മീര്‍ സാധാരണ ജീവിതത്തിലേക്ക്; അതിര്‍ത്തി സ്‌കൂളുകള്‍ തുറന്നു

Jaihind News Bureau
Thursday, May 15, 2025

അതിര്‍ത്തിയില്‍ സംഘര്‍ഷം മയപ്പെട്ടതോടെ ജമ്മു കശ്മീരിലെ ജനജീവിതം സാധാരണ നിലയിലേക്കാകുകയാണ്. പാക് പ്രകോപനത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ അടഞ്ഞുകിടന്നിരുന്ന പല സ്‌കൂളുകളും ഇന്ന് തുറന്നു. ജമ്മു കശ്മീരിലെ പല അതിര്‍ത്തി പ്രദേശങ്ങളിലെയും സ്‌കൂളുകള്‍ മെയ് 15ന് തുറക്കുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം അഞ്ചാറ് ദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു.

ഏതാണ്ട് ഒരാഴ്ച നീണ്ട സംഘര്‍ഷഭരിതമായ അവസ്ഥയ്ക്കു ശേഷം ജമ്മു കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വ്യോമാക്രമണവും കടുത്തതോടെ സുരക്ഷയെ കരുതി സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് സ്‌കൂളുകള്‍ അടച്ചിട്ടത്.

ജമ്മുവില്‍ ചൗക്കി കൗര, ഭാല്‍വാല്‍, ദാന്‍സാല്‍, ഗാന്ധി നഗര്‍, ജമ്മു പ്രദേശങ്ങളിലെ സ്‌കൂളുകളും, സാംബയില്‍ വിജയ്പൂരിലുള്ള സ്‌കൂളുകളും കത്വയില്‍ ബര്‍നോട്ടി, ലാഖ്നപൂര്‍, സാല്ലാന്‍, ഘഗ്വാള്‍ സോണുകളിലെ സ്‌കൂളുകളും, രജൗരിയിലാവട്ടെ, പീരി, കല്‍കോട്ടെ, മോഖ്ല, തനമാണ്ഡി, ഖവാസ്, ലോവര്‍ ഹാത്താല്‍, ദര്‍ഹാള്‍ മേഖലകളിലെ സ്‌കൂളുകളും ഇന്ന് തുറക്കും. പൂഞ്ചില്‍ സുരാന്‍കോട്ടെ, ബഫ്ലിയാസ് മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ജമ്മു കശ്മീര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസ്സം കൂടാതെ നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂള്‍ തുറക്കുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ാണ് 26 വിനോദസഞ്ചാരികളുടെ ജീവന്‍ ഭീകരര്‍ അപഹരിച്ചത്. അതിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകരതാവളങ്ങള്‍ മെയ് ഏഴിന് പുലര്‍ച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നീക്കത്തിലൂടെ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലും കനത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഒട്ടേറെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇതിന് ശേഷം കനത്ത ഡ്രോണ്‍, ഷെല്‍ ആക്രമണമാണ് അതിര്‍ത്തിയിലും, വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പാകിസ്ഥാന്‍ സൈന്യം അഴിച്ചുവിട്ടതെങ്കിലും ഇന്ത്യന്‍ മണ്ണില്‍ തൊടാന്‍ പോലും ഇന്ത്യന്‍ സൈന്യം അനുവദിച്ചില്ല. ഇതിന് പിന്നാലെ സ്ഥിതി വഷളായപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയാകുകയായിരുന്നു. പതിയെ ജമ്മു കശ്മീര്‍ അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ സമാധാനത്തിലേക്ക് മടങ്ങിവരുകയാണ്.