പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്.

Jaihind News Bureau
Thursday, April 24, 2025

ബിഎസ്എഫ് ജവാന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. പഞ്ചാബ് അതിര്‍ത്തിയായ ഫിറോസ്പൂര്‍ സെക്ടറിലാണ് സംഭവം. അതിര്‍ത്തി രേഖ കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്നും അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നതാണെന്നുമാണ് വിശദീകരണം.

182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിംഗ് എന്ന സൈനികന്‍ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലിരിക്കെ ബുധനാഴ്ചയാണ് സംഭവം. പതിവ് നീക്കത്തിനിടെ, സിംഗ് അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി വേലി കടന്ന് പാകിസ്ഥാന്‍ പ്രദേശത്തേക്ക് കടന്നു, യൂണിഫോമിലായിരുന്ന സിംഗ് തന്റെ സര്‍വീസ് റൈഫിള്‍ കൈവശം വച്ചിരുന്നു. തണലില്‍ വിശ്രമിക്കാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ഫിറോസ്പൂര്‍ അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാന്‍ റേഞ്ചേഴ്സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. .

കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തിലെയും പാകിസ്ഥാന്‍ റേഞ്ചേഴ്സിലെയും ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിക്കുന്നതിനും സൈനികന്റെ മോചനം ഉറപ്പാക്കുന്നതിനുമായി ഒരു ഫ്‌ലാഗ് മീറ്റിംഗ് ആരംഭിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്നാല്‍ ജവാനെ ഇതുവരെ തിരികെ കൈമാറിയിട്ടില്ല, അദ്ദേഹത്തിന്റെ സുരക്ഷിതത്വവും നേരത്തെയുള്ള തിരിച്ചുവരവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.