കിവീസിനോട് കടം വീട്ടി; ചാമ്പ്യന്‍സ് ട്രോഫി കപ്പില്‍ മുത്തമിട്ട് ഇന്ത്യ

Jaihind News Bureau
Sunday, March 9, 2025

ഒടുവില്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ. ഒരു പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയാണ് ഇന്ത്യ തിരികെ നാട്ടിലേക്ക് വരുന്നത്. ഇതോടെ ന്യൂസിലന്‍ഡിനോട് കടം വീട്ടിയാണ് ഇന്ത്യ ജന്മനാട്ടിലേക്ക് വരുന്നത്. ഇന്ത്യക്ക് ജയത്തിനപ്പുറം മധുരപ്രതികാരം കൂടിയായിരുന്നു ഇന്നത്തെ കപ്പ്. ഏതായാലും മാര്‍ച്ച് 9 കുറിക്കപ്പെടേണ്ട നാളായി ഇനി ചരിത്രത്തില്‍ ഇടം പിടിക്കും.

2013 ലാണ് ഇന്ത്യ അവസാനമായി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. അതിനു ശേഷം 2017 ല്‍ പാകിസ്ഥാനോട് ഫൈനലില്‍ തോറ്റാണ് ഇന്ത്യ മടങ്ങിയത്. ഇന്നിതാ മറ്റൊരു ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ശക്തരായ കിവീസായിരുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തില്‍ വഴുതി വീഴുകയായിരുന്നു. കിവീസിന്റെ ഡാരില്‍ മിച്ചലും മൈക്കല്‍ ബ്രയ്‌സ്വെല്ലും അര്‍ധസെഞ്ച്വറി നേടി ടീമിനെ 252 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ എത്തിച്ചിരുന്നു. ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്ന സ്പിന്‍ കുന്ത മുനയാണ് കിവീസിനെ വലച്ചത്. ഇത്രയും സ്പിന്നര്‍മാരെ ടീമില്‍ കുത്തിനിറയ്‌ക്കേണ്ട ആവശ്യമില്ല എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ടീമിന്റെ വിജയത്തിന് കാരണമായത് ഇതേ സ്പിന്‍ പട തന്നെ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 103 റണ്‍സായിരുന്നു. ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ ഉഗ്രന്‍ ക്യാച്ചിലാണ് ഗില്‍ പുറത്താവുന്നത്. പിന്നീട് രോഹിത് ശര്‍മയും, നിരാശപ്പെടുത്തി കോഹ്ലലിയും പുറത്തായപ്പോള്‍ കളി കൈവിട്ടു എന്നാണ് കരുതിയത്. അവിടെനിന്നുമുള്ള ശ്രേയസ്സ് അയ്യര്‍, കെ.എല്‍ രാഹുല്‍,ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ പ്രകടനത്തില്‍ ഇന്ത്യ വിജയം കാണുകയായിരുന്നു.