മലയാളിയുടെ മൃതദേഹം എത്തിക്കാന്‍ ചെലവ് ചോദിച്ച ഇന്ത്യന്‍ എംബസി നടപടിയില്‍ പ്രതിഷേധം

Jaihind News Bureau
Monday, March 3, 2025

ജോര്‍ദ്ദാനില്‍ വെടിയേറ്റു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ ചെലവു വഹിക്കണമെന്ന ഇന്ത്യന്‍ എംബസിയുടെ നിലപാടില്‍ പ്രതിഷേധം. മൃതദേഹം ജോര്‍ദാനില്‍ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി. സന്ദര്‍ശക വീസയില്‍ എത്തി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട തോമസ് ഗബ്രിയേല്‍ പെരേരയുടെ കുടുംബത്തിനാണ് ഈ ദുര്‍വ്വിധി. മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുകയായിരുന്നു. തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി പ്രതീക്ഷിച്ചു നാടു വിട്ട തോമസ്  ഗബ്രിയേലാണ് ജോര്‍ദ്ദാനില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. തോമസ് ഗബ്രിയേലിനൊപ്പം സന്ദര്‍ശക വീസയില്‍ വിമാനം കയറി ഇസ്രയേലില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ എഡിസണില്‍നിന്നാണ് ഈ ദുരന്തത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുന്നത്. ജോര്‍ദാനില്‍നിന്ന് ഇസ്രയേലിലേക്കു കടക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പേരേരയുടെ(അനില്‍ തോമസ് – 45) ഭാര്യാസഹോദരനാണ് എഡിസണ്‍. എഡിസന്റെ കാലിലാണ് വെടിയേറ്റത്. എഡിസണ്‍ നാ്ട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

തലയില്‍ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചു. തോമസിന്റെ സാമഗ്രികള്‍ പൊലീസില്‍ നിന്ന് എംബസി ഉദ്യോഗസ്ഥര്‍ ഇന്ന് സ്വീകരിക്കും. ഇസ്രയേലിലേക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്ന് കൊണ്ടുപോയ ഏജന്‍സി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ജോര്‍ദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദര്‍ശക വിസയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവര്‍ ജോര്‍ദാനിലേക്ക് പോയത്. ഒന്‍പതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവര്‍ ഇസ്രയേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോര്‍ദാന്‍ അതിര്‍ത്തി സേന വെടിവെച്ചത്.