‘പ്രതിഭയ്ക്കു നീതി’ : വലിച്ചതിന്റെ അവശിഷ്ടമില്ല, തീപ്പെട്ടിയുമില്ല; മണം പിടിച്ച് കഞ്ചാവു കേസെടുക്കാനാകുമോ ?

Jaihind News Bureau
Saturday, March 1, 2025

അവസാനം അതു സംഭവിച്ചു. കായംകുളം എംഎല്‍എയ്ക്ക് അവസാനം ‘നീതി’ലഭിച്ചു. അന്വേഷിച്ചു നേടിക്കൊടുത്തത് അസി. എക്‌സൈസ് കമ്മിഷണറാണ് . പലരും പ്രതീക്ഷിച്ചതു പോലെ. യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് പ്രതിയായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് അസി.എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍ തെളിവെടുത്തിരുന്നു. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോടാണ് പ്രധാനമായും തെളിവെടുത്തത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്‌സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത് . മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലായിരുന്നു നടപടി. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി ഇപ്രകാരം രേഖപ്പെടുത്തി. ്അതിനു ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 28 നാണ് യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്‌സൈസ് കഞ്ചാവ് കേസെടുത്തത്. യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. വാര്‍ത്തപുറത്ത് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തയെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാല്‍, എംഎല്‍എയുടെ വാദം തള്ളുന്നതായിരുന്നു എഫ്‌ഐആറിലെ വിവരങ്ങള്‍. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. എന്‍ഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനിവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രതിഭയുടെ മകനടക്കം 7 പേര്‍ക്കെതിരെ കേസ് നില നില്‍ക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. 7 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇത് മതിയാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധന നടത്തേണ്ടതായിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി എടുക്കേണ്ടത് എക്‌സൈസ് കമ്മീഷണറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.