ഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്‍റെ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്. ആരിഫ് മുഹമ്മദ് ഖാൻ പകരം ബിഹാറിന്‍റെ ചുമതലയേൽക്കും.
ഗോവയിലെ ബിജെപി നേതാവായ ആർലേകർ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂരിന്‍റെയും മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ് മിസോറമിന്‍റെയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിന്‍റെ രാജിയും രാഷ്ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു.
സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം. ഈ മാറ്റത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്.
2019 സെപ്റ്റംബർ ഒന്നിനാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. നിരന്തരം സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്ന ഗവർണർ കൂടിയായിരുന്നു ഇദ്ദേഹം. നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.