എഡിഎമ്മിന്‍റെ ആത്മഹത്യയില്‍ കലക്ടര്‍ക്കും പങ്ക്; നവീന്‍റെ കുടുംബത്തോടും കേരളത്തോടും സിപിഎം മാപ്പ് പറയണമെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Friday, October 18, 2024

 

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍റെ ആത്മഹത്യയില്‍ കലക്ടര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  യാത്രയയപ്പു ചടങ്ങില്‍ ദിവ്യ കടന്നു വരുന്നത് ജില്ലാ കളക്ടര്‍ക്കു തടയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്‌തത്. നവീന്‍റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണെന്നും വി.ഡി. കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിനെതിരായ അഴിമതിക്കഥ സിപിഐഎം കെട്ടിച്ചമച്ചതാണ്. ‘തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മര്‍ദവും കാരണമാണ് ദിവ്യയെ പുറത്താക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. ആദ്യം പാര്‍ട്ടി ജില്ലാ പ്രസിഡന്‍റിനെ സംരക്ഷിക്കാന്‍ നോക്കി. അവസാനം നില്‍ക്കകള്ളിയില്ലാതായപ്പോള്‍ മാത്രം പുറത്താക്കി. അതേസമയം നവീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു. ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരഭകനും ചെയ്ത ഫോണ്‍ കോളില്‍ നിന്നും നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സിപിഎം കുടുംബത്തോടും നാടിനോടും മാപ്പ് ചോദിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്‍റെ മരണവിവരം അറിഞ്ഞയുടനെ പത്തനംതിട്ടയിലെയും കണ്ണൂരിലെയും ഗസറ്റഡ് അസോസിയേഷനോടും എന്‍ജിഒകളോടും അന്വേഷിച്ചെന്നും അദ്ദേഹം പാര്‍ട്ടി കുടുംബമാണ് അഴിമതിക്കാരനല്ലെന്ന വിവരമാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍ പോലും നീതിക്കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം ആരോപിച്ചു.