ലഹരി കേസ്: ഓം പ്രകാശിനെ പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർ‌ട്ടിനെ ചോദ്യം ചെയ്യുന്നു

Jaihind Webdesk
Thursday, October 10, 2024

 

എറണാകുളം:  ലഹരി കേസിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് എത്തിയത്.  ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തി. അതിനു പിന്നാലെയാണ് പ്രയാഗയെ ചോദ്യം ചെയ്യുന്നത്.

ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നും ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പോലീസിനോട് പറഞ്ഞു.

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്‍റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്‍റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.

സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴിയെടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്. ഓം പ്രകാശിന്‍റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.