സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

Jaihind Webdesk
Thursday, September 12, 2024

ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് വിട വാങ്ങിയത്.

കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ തിളങ്ങിയ യെച്ചൂരി എസ് ഐ ഐയിലൂടെയാണു പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവന്നത്. 1974ലാണു ജെഎന്‍യുവില്‍ യെച്ചൂരി എസ്എഫ്ഐയുടെ ഭാഗമാകുന്നത്. 1977-78 കാലയളവില്‍ മൂന്നു തവണ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്നു.

1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കുന്നതിലും 2004ലെ യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്ത് സഖ്യം കെട്ടിപ്പടുക്കുന്നതിലും നിര്‍ണാകയ പങ്ക് വഹിച്ചു.

ആന്ധ്രാപ്രദേശിലെ കാക്കിനഡ സ്വദേശികളായ സര്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്പകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. ഹൈദരാബാദിലെ ഓള്‍ സെയ്ന്റ്സ് സ്‌കൂളിലായിരുന്നു യെച്ചൂരിയുടെ പ്രാഥമിക വിദ്യാഭ്യാസം. 1969 ലെ തെലങ്കാന സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവുമായി പൂര്‍ണമായി തലസ്ഥാനത്ത് കേന്ദ്രീകരിക്കപ്പെട്ടു. 1973ല്‍ സെയ്ന്റ്റ് സ്റ്റീഫന്‍സില്‍നിന്ന് എക്കണോമിക്സില്‍ ബിഎ ഓണേഴ്സും 1975ല്‍ ജെഎന്‍യുവില്‍നിന്ന് എംഎയും പാസായി. തുടര്‍ന്നു ജെഎന്‍യുയില്‍ തന്നെ പിഎച്ച്ഡിക്കു ചേര്‍ന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടത് കാരണം ഗവേഷണം പൂര്‍ത്തിയാക്കാനായില്ല.

1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തെത്തിയ യെച്ചൂരി പിന്നീട് അഖിലേന്ത്യ പ്രസിഡന്റുമായി. 1986ല്‍ എസ്എഫ്ഐയില്‍നിന്നു പടിയിറങ്ങി. 1975ലാണു സിപിഎം അംഗത്വത്തിലെത്തുന്നത്. 1984ല്‍ കേന്ദ്രകമ്മറ്റിയില്‍ ക്ഷണിതാവായി. 1985ല്‍ നടന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗത്വം. 1988 ല്‍ നടന്ന 13-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1992ല്‍ പോളിറ്റ് ബ്യുറോയിലെത്തിയ അദ്ദേഹം 2015ല്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. ഒന്‍പതു വര്‍ഷമായി ആ സ്ഥാനത്ത് തുടരുകയായിരുന്നു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു.