ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി

Jaihind Webdesk
Friday, August 2, 2024

 

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉൾപ്പെടെയുള്ള വശങ്ങൾ വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം. വിദ്യാഭ്യാസ അവകാശത്തിന്‍റെ അടിസ്ഥാന നിയമത്തിൽ പുനഃപരിശോധന നടത്താൻ ജസ്റ്റിസ് എ. സിയാദ് റഹ്മാൻ നിർദേശിച്ചു.

സ്കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആയി ഉയർത്തുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ അധികാര പരിധി മറികടന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാരായിരുന്നു നടപടികൾ പാലിച്ച് ഈ തീരുമാനം എടുക്കേണ്ടിയിരുന്നത്. എൻസിസി, എൻഎസ്എസ്, കല-കായിക പരിശീലനങ്ങൾ തുടങ്ങിയ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഇത് വിദ്യാഭ്യാസ ഡയറക്ടർ പരിഗണിച്ചില്ല. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വിദഗ്ധർ, ബാലമനശാസ്ത്ര വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്‍റ് തുടങ്ങിയവരുടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

220 പ്രവൃത്തി ദിനങ്ങളാവശ്യപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജരും പിടിഎയും ഹൈക്കോടതിയിൽ മുമ്പ് ഹർജി നൽകിയിരുന്നു. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയ ശേഷം നിയമാനുസൃതമായി തീരമാനമെടുക്കുമെന്നായിരുന്നു ഹൈക്കോടതി നിർദേശം. പിന്നാലെയാണ് 25 ശനിയാഴ്ച്ചകൾ 220 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.