വയനാട് ഉരുള്‍പൊട്ടലില്‍ മരണം 150 ആയി; എയർലിഫ്റ്റിംഗ് ഉടന്‍, 91 പേരെ കാണാനില്ല

Jaihind Webdesk
Wednesday, July 31, 2024

 

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 150 മരണം. 91 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേർ ചികിത്സയിലാണ്. ചാലിയാർ പുഴയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അതേസമയം എയർലിഫ്റ്റിംഗ് ഉടന്‍ തന്നെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.  45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി കൂടുതല്‍ പേർ പുറപ്പെട്ടു. നാല് സംഘങ്ങളിലായി 150 പേരാണ് ദുരന്തസ്ഥലത്തേക്ക് തിരിച്ചത്. അതിനിടെ ദുരന്തസ്ഥലം കാണാനെത്തുന്നവരുടെ തിരക്ക് ഏറിയതിനാല്‍ നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നിർത്തിവെച്ച തിരച്ചില്‍ പുനഃരാരംഭിച്ചു.

സൈന്യവും ഫയർ ഫോഴ്‌സും ചേർന്ന് നിർമിച്ച താല്‍ക്കാലിക പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 85 അടി നീളമുള്ള പാലത്തിലൂടെ ചെറിയ മണ്ണുമാന്തി യന്ത്രത്തിന് ഉള്‍പ്പെടെ പോകാനാകും. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. മഴക്ക് ശമനം വന്നതിനാൽ രാവിലെ തന്നെ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ ഹെലികോപ്റ്റർ വഴിയാണ് ആളുകളെ പുറത്തെത്തിക്കുന്നത്. രാത്രിയില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായതോടെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ 191 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ദുരന്തത്തിന്‍റെ ഭാഗമായി 45 ദുരിതാശ്വാസ ക്യാംമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈ ഭാഗത്ത് മാത്രം 50ൽ അധികം വീടുകള്‍ തകർന്നതായാണ് വിവരം.

കിലോമീറ്ററുകൾക്ക് ഇപ്പുറം മലപ്പുറം ജില്ലയിലെ ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചാലിയാറിൽനിന്നും നിലമ്പൂർ പോത്തുകൽ മുണ്ടേരി ഭാഗത്തുനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെയും തിരച്ചിൽ തുടരും. നിലമ്പൂരിൽ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലുള്ള 25 ശരീര ഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകി വന്നിട്ടുണ്ട്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട് പൂർത്തീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായിട്ടുണ്ട്.