തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞ് സംസ്ഥാന സർക്കാർ. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജനസംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017 ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ പിന്തിരിഞ്ഞത്.