തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്‍റെ നാട്ടുകാരനാണ് വിസി എന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. നാടിന്‍റെ പുരോഗതിയോ ജനങ്ങളുടെ ക്ഷേമമോ അല്ല സര്‍ക്കാരിന്‍റെ താല്‍പര്യമെന്നും വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍ മാത്രമാണെന്നും ഗവർണർ കുറ്റപ്പെടുത്തി.
താന്‍ ആവശ്യപ്പെടാതെയാണ് സര്‍ക്കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവന് നല്‍കിയത്. ഇത് സമ്മര്‍ദതന്ത്രമായിരുന്നുവെന്നും ഗവർണർ പറഞ്ഞു. സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ സഹിക്കുകയെന്നും ഗവർണർ ചോദിച്ചു.