പെഗസസില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സമിതി റിപ്പോർട്ട്; ഫോണുകളില്‍ ചാരസോഫ്റ്റ്‌വെയർ കണ്ടെത്തി

Jaihind Webdesk
Thursday, August 25, 2022

ന്യൂഡല്‍ഹി: പെഗസസ് ചാരസോഫ്റ്റ്‌വെയര്‍ സംബന്ധിച്ച അന്വഷണവുമായി കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. അതേസമയം സമിതി പരിശോധിച്ച 29 ഫോണുകളില്‍ 5 എണ്ണത്തില്‍ മാല്‍വെയര്‍ കണ്ടെത്തി. എന്നാല്‍ ഇത് പെഗസസ് ആണെന്നതിന് തെളിവില്ല. സൈബര്‍ സുരക്ഷയും സ്വകാര്യതയുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ നിയമഭേദഗതി വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.

കേന്ദ്രസർക്കാരിനെ ആരോപണമുനയില്‍ നിര്‍ത്തിയ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വിവാദത്തിലെ സമിതിയുടെ റിപ്പോര്‍ട്ടും സര്‍ക്കാരിനെ  വെള്ളപൂശുന്നതല്ല. മാധ്യമപ്രവര്‍ത്തകരും ഭരണ– പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെ നിരീക്ഷിക്കാന്‍ പെഗസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന പരാതിയിലാണ് സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് എന്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ അന്വേഷണത്തോട് കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചതോടെ സമിതിയുടെ അന്വേഷണത്തിന് പരിമിതികളുണ്ടായി.

വ്യക്തികളുടെ സ്വകാര്യതയും സൈബര്‍ സുരക്ഷയും ഉറപ്പുവരുത്താന്‍ നിയമഭേദഗതി വേണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്തു. നിയമവിരുദ്ധ നിരീക്ഷണങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് പരാതിപ്പെടാന്‍ സംവിധാനമുണ്ടാകണം. വ്യക്തിവിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് കോടതി നിർദേശിച്ചു. ഇതിനുശേഷം കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന് പുറമെ, റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.