തിരുവനന്തപുരം: അംബേദ്കർ ദിനത്തിൽ നിയമസഭയിൽ നടന്ന പുഷ്പാർച്ചനയുടെ വാർത്തയിൽ നിന്ന് ദേശാഭിമാനി പത്രം തന്നെ ഒഴിവാക്കിയതില്‍ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പത്രത്തിലെ വാർത്തയിൽ നിന്ന് തന്‍റെ പേരും ചിത്രവും ഒഴിവാക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സിപിഐ പ്രതിനിധി ആയതുകൊണ്ടാണോ തന്‍റെ പേര് ഒഴിവാക്കിയതെന്നാണ് ചിറ്റയം ഗോപകുമാർ ചോദിച്ചത്.
‘ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?,’ ഗോപകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
ബി ആര്‍ അംബേദ്ക്കറുടെ 130ാം ജന്‍മവാര്‍ഷികമായ ഏപ്രിൽ 14 ന് നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇക്കാര്യം ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൊടുത്ത ഫോട്ടോയില്‍ കെ രാധാകൃഷ്ണനും വി ശിവന്‍ കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.