കെഎസ്ഈബി വിവാദത്തില്‍ എംഎം മണിക്കെതിരെ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യടന്‍ മുഹമ്മദ് രംഗത്ത്. തന്റെ കാലത്ത് അഴിമതി നടന്നെങ്കില്‍ പിന്നാലെ അഞ്ച് വർഷം ഭരിച്ചിട്ടും എംഎം മണി നടപടി എടുക്കാത്തതെന്തെന്നും കഴിഞ്ഞ അഞ്ചുവർഷവും വൈദ്യുതി വാങ്ങി ഉപയോഗിച്ചിട്ട് മന്ത്രി സ്ഥാനം പോയപ്പോള്‍ അഴിമതിയുണ്ടെന്ന് പറയുന്നത് അല്പത്തരമാണെന്നും അദ്ദേഹം വിമർശിച്ചു.
1999 ലാണ് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചത്. പ്രതിവര്‍ഷം 3.6 കോടി രൂപയായിരുന്ന വരുമാനം താന്‍ മന്ത്രി ആയിരുന്ന കാലത്ത് 13 കോടിയില്‍പരം രൂപയായി ഉയര്‍ത്തിയെന്നും എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ വഴിയാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദിന്റെ കുറിപ്പ് :
ഇന്ത്യയില്‍ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓണ്‍ ഓപ്പറേഷന് (ഡിബിഎഫ്ഒഒ ) എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു. ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം രണ്ട് വിഭാഗമായാണ് ടെന്‍ഡര്‍ ബിഡ് ചെയ്യേണ്ടത്. ഒന്ന് ടെക്നിക്കല്‍ ബിഡും മറ്റൊന്ന് ഫിനാന്‍സ് ബിഡുമാണ്. ഇവാലുവേഷന്‍ ചെയ്യേണ്ടത് എങ്ങിനെയാണെന്നും ഈ മാര്‍ഗനിര്‍ദ്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ കാലത്ത് കേരളത്തില്‍ വൈദ്യുതി ക്ഷാമമുള്ള സമയമാണ്.
2012-13ല്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ വരുമാനത്തിന്റെ 102 ശതമാനം ചെലവിട്ടാണ് പുറമെ നിന്നും വൈദ്യുതി വാങ്ങിയിരുന്നത്. ഇതില്‍ തന്നെ എന്‍.ടി.പി.സിയുടെ കായംകുളം പ്ലാന്റില്‍ നിന്നും റിലയന്‍സിന്റെ എറണാകുളത്തെ BSES കമ്പനിയില്‍ നിന്നും ഗോയങ്കയുടെ കാസര്‍ഗോട്ടെ പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 9 രൂപ മുതല്‍ 11 രൂപവരെ ചെലവിട്ടിരുന്നു. എന്നിട്ടും തികയാതെ വന്ന സമയത്താണ് ഈ സ്കീമിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഈ സ്കീമില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ടെന്‍ഡര്‍ വിളിച്ചിരുന്നു. തമിഴ്നാട് 1000 മെഗാവാട്ടിനു വേണ്ടി ടെന്‍ഡര്‍ ചെയ്തു.
വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ആദ്യം അപേക്ഷനല്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യമെന്ന രീതിയില്‍ നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥപ്പെടുത്തിയിരുന്നത്. ഇതുകാരണമാണ് 2016മുതല്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്കാന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടെന്‍ഡര്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചുതന്നെ പ്രസിദ്ധപ്പെടുത്തിയതും നടപടികള്‍ കൈക്കൊണ്ടതും. ഈ സന്ദര്‍ഭത്തില്‍ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ലഭിക്കുമായിരുന്നില്ല.
കോറിഡോറിനുവേണ്ടി പവര്‍ഗ്രിഡ് കോര്പ്പറേഷന് അനുകൂലമല്ലാത്ത നിലപാട് കൈക്കൊണ്ടതിനാല്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുമ്പാകെ കേസ് ഫയല്‍ ചെയ്യേണ്ടി വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ. ബിക്ക് അനുകൂല വിധിയും നേടിയെടുക്കാന്‍ കഴിഞ്ഞു. 2014ല്‍ തന്നെ ഇതിനുവേണ്ടി കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കേസ് വിജയിച്ചതും കോറിഡോര്‍ അനുവദിച്ച് വൈദ്യുതി കൊണ്ടുവരാന്‍ സാധിച്ചതും. 765 മെഗാവാട്ട് കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള കരാറാണ് വിവിധ കമ്പനികളുമായി ഒപ്പിട്ടിരുന്നത്. ഇതിനു പുറമെ 50 മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി മറ്റൊരു സ്വകാര്യ കമ്പനിയുമായി കരാര്‍ വെച്ചെങ്കിലും അവര്‍ക്കത് വിതരണം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് കമ്പനിയില്‍ നിന്നും 50 കോടി രൂപ നഷ്ടപരിഹാരവും കെ.എസ്.ഇ.ബി ഈടാക്കി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച ചുരുങ്ങിയ നിരക്കിലാണ് കെ.എസ്.ഇ.ബി കരാര്‍വെച്ചത്. തൊട്ടടുത്തുള്ള തമിഴ്നാട് 4.88 രൂപക്കാണ് കരാര്‍ വെച്ചതെങ്കില്‍ ആവറേജ് 4.16 രൂപക്കാണ് കെ.എസ്.ഇ.ബി കരാര്‍ വെച്ചത്. 1998, 99, 2000 കാലഘട്ടത്തില്‍ എന്‍.ടി.പി.സിയോടും റിലയന്‍സിനോടും ഗോയങ്കയുടെ കാസര്‍ഗോട്ട് പ്ലാന്റിനോടും എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്വെച്ചു വൈദ്യുതി വാങ്ങിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിപോലും വരുന്നില്ല. കരാര്‍ അനുസരിച്ച് വൈദ്യുതി വാങ്ങിയത് 2016 ഡിസംബറില്‍ 350 മെഗാവാട്ടും തുടര്‍ന്ന് 2017 നവംബറില്‍ ബാക്കി വൈദ്യുതിയും വാങ്ങിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കരാറുള്ളതുകൊണ്ടാണ് കഴിഞ്ഞ 6 വര്‍ഷമായി കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാതിരുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1 യൂണിറ്റ് വൈദ്യുതി പോലും ഈ കരാര്‍ അനുസരിച്ച് വാങ്ങിയിട്ടില്ല എന്നതാണ് വസ്തുത. നഷ്ടമാണെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഈ കരാര്‍ റദ്ദാക്കാമായിരുന്നു. കൊറോണയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കാരണം കഴിഞ്ഞ 2 വര്‍ഷമായി കേരളത്തില്‍ വൈദ്യുതി ഉപഭോഗം കുറവാണ്.
ഇപ്പോള്‍ മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം മണി ഈ കരാറിന്റെ പേരില്‍ എനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ്. അഴിമതി ഉണ്ടായിരുന്നെങ്കില്‍ അത് മുന്‍ മന്ത്രി എം.എം മണിക്കാണ് ബാധകമാവുക. കഴിഞ്ഞ 5 വര്‍ഷം മന്ത്രിയായിരുന്ന ശ്രീ. മണിക്ക് ഈ കരാര്‍ റദ്ദാക്കാനും എനിക്കെതിരെ നടപടിയെടുക്കാനും കഴിയുമായിരുന്നു. അതൊന്നും ചെയ്യാതെ കരാര്‍ നടപ്പാക്കി അഞ്ചു വര്‍ഷവും വൈദ്യുതി വാങ്ങിയ ശേഷം മന്ത്രിസ്ഥാനം പോയ ശേഷം അഴിമതിയുണ്ടെന്ന് പറയുന്നത് അല്‍പ്പത്തമാണ്.
ഹൈഡല്‍ ടൂറിസം പദ്ധതി 1999തിലാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 3.6 കോടി രൂപയായിരുന്നു വരുമാനം. ഞാന്‍ മന്ത്രിയായിരുന്നകാലത്ത് അത് 13 കോടിയില്‍പരം രൂപയായി ഉയര്‍ത്തി. എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ വഴിയാണ് നല്‍കിയത്.