തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കാക്കിയാണ് മുന്നറിയിപ്പ്. ഇരുപതാം തീയതിയോടെ ആകെ നാല് ലക്ഷത്തി അറുപതിനായിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. ഓണാഘോഷം, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്, നിയന്ത്രണങ്ങളിലെ ഇളവുകള്‍ എന്നിവ തിരിച്ചടിയാകുമെന്നാണ് കാരണമായി പറയുന്നത്.
പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഹോം ഐസൊലേഷൻ നടപ്പാക്കുന്നതിലും കേരളത്തിന് വീഴ്ചയുണ്ടായത് രോഗവ്യാപനത്തിന് കാരണമായെന്നും സംസ്ഥാനം സന്ദര്‍ശിച്ച സംഘം കുറ്റപ്പെടുത്തുന്നുണ്ട്. ഈ മുന്നറിയിപ്പും ആഘോഷകാലവും കണക്കിലെടുത്താണ് സംസ്ഥാനം ലോക്ഡൗണ്‍ മാനദണ്ഡം കടുപ്പിച്ചത്. ഐപിആർ 8ല്‍ കൂടതലുള്ള തദേശ വാര്‍ഡുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. വൈകിട്ട് കലക്ടര്‍മാര്‍ ഈ സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും.