കവരത്തി : ലക്ഷ ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന വിവാദ നടപടി നിർത്തി വെച്ചു. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ നാട്ടിയ കൊടികൾ നീക്കി. അതേസമയം നടപടി പ്രതിഷേധം തണുപ്പിക്കാനുള്ള താല്ക്കാലികനീക്കമാണെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ദ്വീപ് നിവാസികള്‍ വ്യക്തമാക്കി.
ഇരുപതോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചുവന്ന കൊടി നാട്ടിയത്. എന്താനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി. അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്റെ പിറ്റേ ദിവസം മുതലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്.
ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2021 ൽ കരടു രൂപരേഖ ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റര്‍ വിമര്‍ശിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയത്.