കൗമാര കേരളം തൃശൂരിലേക്ക്; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Jaihind News Bureau
Wednesday, January 14, 2026

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങുണരുന്നു. ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് പാറമേക്കാവിന് എതിര്‍വശത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തും. തൃശൂരിന്റെ തനത് പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാണ്ടിമേളവും കുടമാറ്റവും ചടങ്ങിന് മാറ്റുകൂട്ടും. 64-ാം കലോത്സവത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും.

പൂക്കളുടെ പേരുകള്‍ നല്‍കിയ 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ തൃശൂര്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.