ഒരു ചായക്ക് 250 രൂപ! നെടുമ്പാശേരി വിമാനത്താവളത്തിലെ കൊള്ളവിലക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി

Jaihind Webdesk
Tuesday, June 7, 2022

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇടപ്പെട്ടിട്ടും എയർപോർട്ടിൽ ന്യായ വിലയ്ക്ക് ചായയും കാപ്പിയും സ്‌നാക്‌സും നല്‍കാത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. നെടുമ്പാശേരി എയർപോർട്ടിൽ ചായയ്ക്കും കാപ്പിയ്ക്കും സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്താണ് ഹർജി നല്‍കിയത്.

വിമാനത്താവളത്തിലെ കൊള്ളവില ചൂണ്ടിക്കാട്ടി 2019 ല്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് കുറച്ചുനാൾ മാത്രം നെടുമ്പാശേരി അടക്കമുളള വിമാനത്താവളങ്ങളിൽ ന്യായ വിലയ്ക്ക് ചായയും കാപ്പിയും നല്‍കിയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം വീണ്ടും കൊള്ളവില ഈടാക്കുകയാണ്.

യാത്രക്കാരിൽ നിന്ന് ചായക്കും കാപ്പിക്കും 250 രൂപയും സ്‌നാക്‌സിന് 150 രൂപയുമാണ് ഇപ്പോൾ ഈടാക്കി വരുന്നത്. ഈ സാഹചര്യത്തിലാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് സുപ്രീം കോടതിയെ സമീപിച്ചത്. അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹർജി പരിഗണിക്കും.