25 ദിവസം, 121 പൊതുസമ്മേളനങ്ങള്‍, എല്ലാ ജില്ലകളിലും സാധാരണക്കാരുമായി പ്രതിപക്ഷ നേതാവിന്റെ സംവാദം; പുതുയുഗ യാത്രയ്ക്ക് നാളെ സമാപനം; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Friday, March 6, 2026

 

തിരുവനന്തപുരം: 25 ദിവസം നീണ്ടുനിന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ നാളെ തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

നാല് മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വെച്ച്, യാത്രയുടെ നായകനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശനെ യു.ഡി.എഫ് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.

ഫെബ്രുവരി ആറിന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്രയില്‍ 25 ദിവസത്തിനുള്ളില്‍ 121 പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായി ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്കായി കോഴിക്കോട് ഹെല്‍ത്ത് കോണ്‍ക്ലേവും, ഉന്നതവിദ്യാഭ്യാസത്തിനായി തൃശൂര്‍ കോണ്‍ക്ലേവും സംഘടിപ്പിച്ചു. ‘സംവദിക്കാം പുതുയുഗത്തിനായ്’ എന്ന പേരില്‍ പതിനാല് ഇടങ്ങളില്‍ നടത്തിയ സംവാദ പരിപാടികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, കര്‍ഷകര്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍, കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ്, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്.

ഓരോ ജില്ലയിലെയും പ്രത്യേക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കുന്നതിനായി പ്രത്യേക ഡോക്യുമെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനും അധികാരത്തില്‍ എത്തിയാല്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ തിരിച്ചറിയുന്നതിനും ഈ ആശയവിനിമയം സഹായകമായെന്ന് സംഘാടകര്‍ അറിയിച്ചു. വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സമാപന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.