ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ (crimes against humanity) ചുമത്തി. 2024-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇത് കൂട്ടമരണങ്ങളില്‍ കലാശിച്ചു. ഈ സംഭവങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് ബംഗ്‌ളാദേശ് ഭരണകൂടം പുതിയ കുറ്റങ്ങള്‍ ചുമത്തിയത്. അവാമി ലീഗ് നേതാവായ ഹസീനയുടെ രാജിയിലും രാജ്യം വിടലിലും കലാശിച്ചതായിരുന്നു ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭം.
കൂട്ടമരണങ്ങള്‍ക്ക് കാരണമായ സൈനിക നടപടികള്‍ നടത്താന്‍ ഹസീന സംസ്ഥാന സുരക്ഷാ സേനകള്‍ക്കും, തന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും, അനുബന്ധ ഗ്രൂപ്പുകള്‍ക്കും ‘നേരിട്ട് ഉത്തരവിട്ടു’ എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ‘ഈ കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നു,’ എന്ന് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം വാദിച്ചു. വീഡിയോ തെളിവുകളും എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭകാലത്ത് സുരക്ഷാ സേനയുടെ നടപടികളുടെ കമാന്‍ഡ് ഉത്തരവാദിത്തം പ്രധാനമന്ത്രി ഹസീനയ്ക്കാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ജോലി ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 2024-ന്റെ തുടക്കത്തില്‍ ആരംഭിച്ച പ്രതിഷേധം, ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെടുന്ന വലിയ പ്രക്ഷോഭമായി അതിവേഗം വളരുകയായിരുന്നു. നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍, 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന രാജിവയ്ക്കുകയും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. അന്നുമുതല്‍ അവര്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.