ലക്‌നൗ : ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടപ്പാതയിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിലേക്ക് ബസ് പാഞ്ഞുകയറി 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ലക്‌നൗ- അയോദ്ധ്യ ദേശീയ പാതയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന ബിഹാർ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവർ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.