17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക്

Jaihind News Bureau
Saturday, August 16, 2025

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ഇന്ത്യന്‍ ഡോക്യുമെന്ററി രംഗത്തെ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിലുള്ള നിര്‍ണായകപങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിര്‍ഭയമായ ചലച്ചിത്രപ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. മേളയില്‍ രാകേഷ് ശര്‍മ്മയുടെ തെരഞ്ഞെടുത്ത ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ കഥേതര ചലച്ചിത്രരംഗത്തെ ഒത്തുതീര്‍പ്പുകളില്ലാത്ത ഉറച്ച ശബ്ദങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാകേഷ് ശര്‍മ്മ 2004ലെ ‘ഫൈനല്‍ സൊല്യൂഷന്‍’ എന്ന ഡോക്യുമെന്ററിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തില്‍ വിശകലനം ചെയ്ത് തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും അന്വേഷിക്കുന്ന ഈ ഡോക്യുമെന്ററി 120ല്‍പ്പരം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നെങ്കിലും പൊതുജനപ്രതിഷേധത്തെ തുടര്‍ന്ന് വെട്ടലുകളില്ലാതെ ‘ഫൈനല്‍ സൊല്യൂഷ’ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ബന്ധിതമായി. 2006ലെ ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ കഥേതര വിഭാഗത്തില്‍ ഈ ഡോക്യുമെന്ററി സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടുകയും ചെയ്തു. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കാലത്ത് വികല്‍പ്പ് എന്ന പ്രതിഷേധമേളയില്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടത്തുകയും തുടര്‍ന്ന് ബദല്‍ വേദികളില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററിയാണിത്.

‘ഭാരത് ഏക് ഖോജ്’ എന്ന ദൂരദര്‍ശന്‍ പരമ്പരയില്‍ ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച രാകേഷ് ശര്‍മ്മ, തുടര്‍ന്ന് ദൂരദര്‍ശന്‍, ബി.ബി.സി, ചാനല്‍ 4 എന്നിവയുടെ വിവിധ പദ്ധതികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ചാനല്‍ ഢ, സ്റ്റാര്‍ പ്ളസ് ഇന്ത്യ, വിജയ് ടി.വി തുടങ്ങിയ പ്രമുഖ ചാനലുകള്‍ക്കുവേണ്ടി പരിപാടികള്‍ ഒരുക്കിക്കൊണ്ട് ഇന്ത്യന്‍ ഉപഗ്രഹ ടെലിവിഷന്റെ തുടക്കകാലത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കി. സ്വതന്ത്ര ഡോക്യുമെന്ററി രംഗത്തേക്ക് മടങ്ങി വന്നതിനുശേഷം ഒരുക്കിയ ഭൂകമ്പാനന്തര ഗുജറാത്തിലെ ചെറുത്തുനില്‍പ്പുകള്‍ അന്വേഷിക്കുന്ന ‘ആഫ്റ്റര്‍ഷോക്സ്: ദ റഫ് ഗൈഡ് റ്റു ഡെമോക്രസി’ എന്ന ചിത്രം 2002ലെ റോബര്‍ട്ട് ഫ്ളാഹര്‍ട്ടി പുരസ്‌കാരം നേടി.

ലോകവ്യാപകമായി 100ല്‍പ്പരം നഗരങ്ങളിലും നിരവധി സര്‍വകലാശാലകളിലും ബി.ബി.സി, എന്‍.എച്ച്.കെ, ഡി.ആര്‍ 2, വൈ.എല്‍.ഇ എന്നീ ടി.വി ചാനലുകളിലും രാകേഷ് ശര്‍മ്മയുടെ ഡോക്യുമെന്ററികള്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്്.

കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നു കാട്ടുന്ന പ്രമേയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഗുജറാത്തിലും മഹാരാഷ്ട്രയിലും മറ്റിടങ്ങളിലുമാണ് അദ്ദേഹം ഡോക്യുമെന്ററികള്‍ ചിത്രീകരിച്ചത്. ഓട്ടോ ഇമ്മ്യൂണ്‍ സംബന്ധമായ ആരോഗ്യകാരണങ്ങളാല്‍ വേണ്ടിവന്ന ദീര്‍ഘമായ ഇടവേളയ്ക്കുശേഷം ഫൈനല്‍ സൊല്യൂഷന്റെ രണ്ടാം ഭാഗമായ ‘ഫൈനല്‍ സൊല്യൂഷന്‍ റീ വിസിറ്റഡ്’ ഉള്‍പ്പെടെയുള്ള പാതിവഴിയില്‍ നിന്നുപോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് അദ്ദേഹം ഇപ്പോള്‍.

ആനന്ദ് പട് വര്‍ധന്‍ (2018), മധുശ്രീ ദത്ത (2019),രഞ്ജന്‍ പാലിത് (2021), റീന മോഹന്‍ (2022), ദീപ ധന്‍രാജ് (2023), നരേഷ് ബേഡി, രാജേഷ് ബേഡി (2024) എന്നിവര്‍ക്കാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ ഇതുവരെ സമ്മാനിച്ചിട്ടുള്ളത്.