ജപ്പാനില്‍ വന്‍ ഭൂചലനം; ഒരു ദിവസമുണ്ടായത് 155 ഭൂചലനങ്ങള്‍, അവശ്യ സാധനങ്ങള്‍ ഉടന്‍ എത്തിക്കാൻ നിർദ്ദേശം

Jaihind Webdesk
Tuesday, January 2, 2024

ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച മാത്രം 155 തവണ ഭൂചലനമുണ്ടായി.  ചൊവ്വാഴ്ച പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ജപ്പാന്‍റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്.  ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സംഭവത്തില്‍ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.  32,700 വീടുകളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഈ മേഖലലുണ്ടായ 90 ലധികം ഭൂചലനങ്ങളിൽ ഒന്നാണിതെന്ന് ജാപ്പനീസ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റർ ഉയരമുള്ള തിരമാലകൾ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു.

തുടർന്ന് സുനാമി മുന്നറിയിപ്പ് അധികൃതർ നല്‍കിയിരുന്നു. ഇതിനു പിന്നാലെ തീരപ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകൾക്കുശേഷം മുന്നറിയിപ്പ് പിൻവലിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ആയിരത്തോളം പേര്‍ സൈനിക താവളത്തില്‍ താമസിക്കുന്നുണ്ട്. വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു.