ഇറ്റലിയില്‍ പാലം തകര്‍ന്ന് 22 മരണം

ഇറ്റലിയിലെ ജനോവ നഗരത്തിൽ മൊറാണ്ടി പാലം തകർന്നുവീണ് 22 പേർ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 9 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പാലം തകര്‍ന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. കനത്ത കാറ്റിനും മഴയ്ക്കുമിടെ ഇടിമിന്നൽ പാലത്തിൽ പതിച്ചതാണ് പാലം തകരാന്‍ കാരണമായതെന്നാണ് നിലവിലെ നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

50 വര്‍ഷം പഴക്കമുള്ളതാണ് ജനോവയിലെ മൊറാണ്ടി പാലം. 1.1 കിലോ മീറ്ററാണ് പാലത്തിന്‍റെ നീളം. 1968ലാണ് പാലം പണി പൂര്‍ത്തീകരിച്ചത്. മധ്യ ജനോവയെ വിമാനത്താവളമായും പടിഞ്ഞാറന്‍ ജനോവയുമായും ബന്ധിപ്പിക്കുന്ന തിരക്കേറിയ പാലമാണിത്.

പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വാഹനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. 35 ഓളം കാറുകളും നാല് ട്രക്കുകളുമാണ് അപകടസമയത്ത് പാലത്തിലുണ്ടായിരുന്നത്.

italybridge collapse
Comments (0)
Add Comment